കീവ്: യുക്രെയ്നിൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ പ്രതിരോധ മന്ത്രി മിഖെയ്‌ലോ ഫെഡറോവ് രംഗത്ത്. കഴിഞ്ഞമാസം പ്രസിഡന്‍റ് സെലൻസ്കി പ്രതിരോധമന്ത്രിപദത്തിൽനിന്ന് പുറത്താക്കിയ ഫെഡറോവിന് യുക്രെയ്നിൽ വൻ ജനപ്രീതിയുണ്ട്.
റഷ്യമൂലം യുക്രെയ്നിലെ ജനാധിപത്യം ബന്ദിയാകരുതെന്ന് യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഫെഡറോവ് പറഞ്ഞു. സ്വതന്ത്ര യൂറോപ്യൻ രാജ്യമായി നിലനിൽക്കാനാണ് യുക്രെയ്ൻ റഷ്യയുമായി യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 മുതൽ റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നിൽ പട്ടാളനിയമം പ്രാബല്യത്തിലുണ്ട്. അതിനാൽ തെരഞ്ഞെടുപ്പുകൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കാലാവധി തീർന്നിട്ടും പ്രസിഡന്‍റ് സെലൻസ്കി പ്രസിഡന്‍റ് പദവിയിൽ തുടരുന്നതിനെ റഷ്യയും ചോദ്യം ചെയ്യാറുണ്ട്.
മുപ്പത്തഞ്ചുകാരനായ ഫെഡറോവ് പ്രതിരോധമന്ത്രിയായി നിയമിക്കപ്പെട്ടത് ഈ വർഷമാദ്യമാണ്. മന്ത്രാലയത്തിലെ അഴിമതി നിർത്തലാക്കാൻ അദ്ദേഹം കർശന നടപടികൾ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ കാലത്ത് യുക്രെയ്ൻ സേനയ്ക്ക് യുദ്ധമുന്നണിൽ റഷ്യക്കെതിരേ നേട്ടമുണ്ടാക്കാനായെന്നും പറയുന്നു. ഇതെല്ലാം ഫെഡറോവിന് വലിയ ജനപ്രതീ നേടിക്കൊടുത്തിരുന്നു.
എന്നാൽ ജൂലൈ മധ്യത്തിൽ പ്രസിഡന്‍റ് സെലൻസ്കി അപ്രതീക്ഷിതമായി പുറത്താക്കി. സൈനിക മേധാവി ഒലക്സാണ്ടർ സിർസ്കിയുമായി ഫെഡറോവിനുണ്ടായിരുന്ന അഭിപ്രായ ഭിന്നതയാണ് കാരണമെന്ന് റിപ്പോർട്ടുകളുണ്ടായി. യുക്രെയ്ൻ ജനത ഫെഡറോവിനായി തെരുവിൽ പ്രക്ഷോഭം ആരംഭിച്ചതോടെ ഒലക്സാണ്ടർ സിറിസ്കിയെയും പുറത്താക്കിയാണ് സെലൻസ്കി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്.
എന്നാൽ, ജനപ്രീതി വർധിച്ചിരിക്കുന്ന ഫെഡറോവ് തെരഞ്ഞെപ്പിനാഹ്വാനം ചെയ്തത് സെലൻസ്കിക്കു വലിയ വെല്ലുവിളിയാകും. യുക്രെയ്ൻ ഭരണകൂടത്തിലെ അഴിമതിക്കെതിരേയുള്ള പോരാട്ടം ഫെഡറോവിന് അനുകൂലമായ പ്രധാനഘടകമാണ്.
അഴിമതി മൂലം സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതാണ് യുക്രെയ്്ൻസേന പരാജയത്തിലേക്കു നയിക്കുന്നതെന്നും ഫെഡറോവ് വീഡിയോയിൽ ആരോപിച്ചിട്ടുണ്ട്.
അതേസമയം, യുദ്ധത്തിനിടെ തെരഞ്ഞെടുപ്പ് നടത്താൻ സെലൻസ്കിക്കു താത്പര്യമുണ്ടാവില്ലെന്നാണ് സൂചന. ഡ്രോണുകൾക്കും മിസൈലുകൾക്കുമിടയിൽ ജനം വോട്ടു ചെയ്യാൻ പോകുന്നത് അപ്രായോഗികമാണെന്ന് സെലൻസ്കിയുടെ ഓഫീസിലെ ചിലർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.